തോക്ക് വേണമെന്നില്ല, എങ്ങനെയും കൊല്ലാം, ഒരു കാട്ടുപന്നിയെ കൊന്നാൽ 1000 രൂപ, കുഴിച്ചിടുന്നതിന് 500ഉം; വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ പുതിയ ‘ഓഫർ’

റാന്നി: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ സ്വന്തം നിലയിൽ വേട്ടയാടണമെന്ന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് കർഷകരോട് ആവശ്യപ്പെട്ടു. ഇടവിള കൃഷിക്കായി ഇഞ്ചി, മഞ്ഞൾ വിത്ത് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തീരാജ് ചട്ട പ്രകാരവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സവിശേഷ അധികാര പ്രകാരം ചീഫ് വൈൽഡ് വാർഡൻ അധികാര പദവിവെച്ചാണ് വ്യവസ്ഥാപിത മാർഗത്തിലൂടെ കാട്ടുപന്നികളെ കൊന്നൊടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടത്. പന്നികളെ വേട്ടയാടാൻ സ്വന്തമായി തോക്ക് ഇല്ലാത്ത കർഷകന് അവന് അറിയാവുന്ന മാർഗം സ്വീകരിച്ച് പന്നികളെ വേട്ടയാടാമെന്നും വേട്ടയാടിയാൽ ഗ്രാമപഞ്ചായത്തിനെ അറിയിക്കണമെന്നും വേട്ടയാടുന്ന കർഷകന് 1000 രൂപയും കുഴിച്ചിടുന്ന ആൾക്ക് 500 രൂപയും നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു.
മുൻകൂർ അനുമതി നല്കാൻ വെള്ള പേപ്പറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ നല്കണമെന്നും അപേക്ഷ നല്കുന്നവർക്ക് ഉടൻ വേട്ടയാടാനുള്ള ഉത്തരവ് നല്കുമെന്നും പ്രസിഡന്റ് പറഞ്ഞു. തോക്ക് ലൈസൻസുള്ള എട്ടുപേർക്ക് കർഷകരുടെ കൃഷി ഭൂമിയിൽ പ്രവേശിപ്പിച്ച് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നല്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിൽ ആർക്കും തോക്ക് സ്വന്തമായില്ല. അതിനാൽ പഞ്ചായത്തിന് വെളിയിൽ ഉള്ളവർക്കാണ് അനുമതി നല്കിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. സ്ഥിരംസമതി അധ്യക്ഷരായ ഇ.വി. വർക്കി, രമദേവി, അംഗങ്ങളായ രാജി വിജയകുമാർ, ജിനു മനയത്തുമാലി, എലിസബ് തോമസ്, ജോയി ജോസഫ്, റസി ജോഷി, നഹാസ്, രാജൻ, പ്രസന്നകുമാരി, കൃഷി ഓഫിസർ നീമ തുടങ്ങിയവർ സംസാരിച്ചു.
കാട്ടുപന്നികൾ പാടശേഖരം നശിപ്പിച്ചു
തിരുവല്ല: വേനൽ മഴയിൽ നശിച്ച നെൽകൃഷിയിൽനിന്ന് മെല്ലെ കരകയറുന്ന കർഷകർക്ക് ഇരുട്ടടിയായി കതിർ വന്ന പാടശേഖരം കാട്ടുപന്നിയുടെ ആക്രമണത്തിൽ വ്യാപകമായി നശിപ്പിക്കപ്പെട്ടു. 80 ഏക്കറോളം വരുന്ന കുറ്റൂർ കോതവിരുത്തി പാടശേഖരത്തിലാണ് കഴിഞ്ഞ ദിവസം മുതൽ രാത്രി കാട്ടുപന്നികൾ കൂട്ടമായി വന്ന് പാടശേഖരം കുത്തിമറിച്ചത്.�

കാട്ടുപന്നികളുടെ ആക്രമണത്തിൽ നെൽകൃഷി നശിച്ച കോതവിരുത്തി പാടശേഖരത്തിൽ യു.ഡി.എഫ് സംഘം എത്തിയപ്പോൾ
ഇത്തവണ വിത്ത് ഇറക്കിയ സമയത്ത് വേനൽ മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷി പൂർണമായി നശിച്ചിരുന്നു. കൃഷി ഉപേക്ഷിക്കാൻ മനസ്സ് അനുവദിക്കാതിരുന്ന കർഷകർ വീണ്ടും കൃഷി ഇറക്കിയപ്പോഴാണ് കാട്ടുപന്നികളുടെ ആക്രമണം ശക്തമായത്. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലണമെന്നും കർഷകർ ആവശ്യപ്പെട്ടു.
നെൽ കർഷകർക്കുണ്ടായ ഉണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ല ചെയർമാൻ വർഗീസ് മാമ്മൻ, പാടശേഖര സമിതി പ്രസിഡന്റ് കെ.എസ്. എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ എൻ.ടി. എബ്രഹാം, ജോ ഇലഞ്ഞിമൂട്ടിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു മുളമൂട്ടിൽ, ജില്ല സെക്രട്ടറി ജോസ് തേക്കാട്ടിൽ, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ടിന്റു മുളമൂട്ടിൽ എന്നിവർ പാടശേഖരം സന്ദർശിച്ചു.