പശുക്കൾക്ക് ഇൻഷുറൻസ് പോളിസി, ഒപ്പം ക്ഷീരകർഷകർക്കും

അപ്രതീക്ഷിതമായി തൊഴുത്തിന്റെ പടികയറിയെത്തുന്ന അപകടങ്ങള്‍ വരുത്തിവെക്കുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാൻ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇൻഷുറൻസ് പദ്ധതികള്‍. ക്ഷീരമേഖലയില്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം നിരക്ക് ഏറ്റവും കുറവുള്ള പദ്ധതിയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോസമൃദ്ധി- നാഷനൽ ലൈവ് സ്റ്റോക്ക് മിഷൻ ഇൻഷുറൻസ് പദ്ധതി.
പശുക്കള്‍ക്ക് മാത്രമല്ല, അവയുടെ ഉടമകളായ ക്ഷീരകര്‍ഷകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു എന്നതും മേന്മയാണ്. സർക്കാർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഗോസമൃദ്ധി പദ്ധതിയിൽ ചേരാൻ അവസരമുണ്ട്.
പദ്ധതിയില്‍ ഒരു വര്‍ഷം, മൂന്നു വര്‍ഷം എന്നീ കാലയളവുകളിലേക്കുള്ള പോളിസികളാണുള്ളത്. രണ്ടുമുതൽ പത്തുവയസ്സുവരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഇൻഷുർ ചെയ്യാവുന്നതാണ്. സങ്കരയിനം പശുക്കൾക്കും മറ്റ് നാടൻ ജനുസ്സ് പശുക്കൾക്കും പദ്ധതിയിൽ പരിരക്ഷ കിട്ടും. കറവയുള്ളവ ആണെങ്കിൽ പ്രതിദിനം കുറഞ്ഞത് ഏഴു ലിറ്ററെങ്കിലും ഉൽപാദനമുള്ളവയായിരിക്കണം.
പാതി സബ്സിഡിയിൽ ഇൻഷുറൻസ് പ്രീമിയം
10,000 രൂപ മുതൽ 65,000 രൂപക്കുവരെ ഉരുക്കളെ ഇൻഷുർ ചെയ്യാം. ഒരുവര്‍ഷത്തേക്ക് പോളിസിയെടുക്കാന്‍ ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനവും, മൂന്നുവര്‍ഷത്തേക്ക് 10.98 ശതമാനവുമാണ് പ്രീമിയം തുക. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രീമിയത്തിന്റെ 50 ശതമാനവും പട്ടിക വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് പ്രീമിയം തുകയുടെ 70 ശതമാനവും സബ്സിഡി അനുവദിക്കും.
കൂടാതെ കേരള ഫീഡ്സ് ലിമിറ്റഡ് കമ്പനിയും കർഷകർക്ക് ആകെ അടക്കേണ്ട പ്രീമിയത്തിൽ 100 മുതൽ 250 രൂപ വരെ അധിക സബ്സിഡി അനുവദിക്കുന്നുണ്ട്. ഈ കിഴിവുകൾ കഴിച്ച് പൊതുവിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ 65,000 രൂപ മതിപ്പുവിലയുള്ള പശുവിനെ ഇൻഷുർ ചെയ്യാന്‍ ഒരു വര്‍ഷത്തേക്ക് 1356 രൂപയും മൂന്നുവര്ഷത്തേക്കാണെങ്കില് 3319 രൂപയും അടച്ചാല്‍ മതിയാവും.
പട്ടികവിഭാഗത്തില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് ഇത് യഥാക്രമം 774, 1892 രൂപ വീതമായിരിക്കും പോളിസി പ്രീമിയം. ഉരുക്കൾ മരണപ്പെട്ടാല്‍ ഇന്‍ഷുര്‍ ചെയ്ത പൂർണ തുകയും അവയുടെ ഉൽപാദന-പ്രത്യുൽപാദന ശേഷികള്‍ നഷ്ടമാവുന്ന തരത്തിലുള്ള രോഗാവസ്ഥകള്‍ പിടിപെട്ടാല്‍ പോളിസിയുടെ പകുതി തുകയും കര്ഷകന് ലഭിക്കും. പശുക്കളെ വില്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ പോളിസി പുതിയ ഉടമയിലേക്ക് മാറ്റാനുള്ള സൗകര്യവും ലഭിക്കും.
പശുക്കള്‍ക്ക് മാത്രമല്ല ക്ഷീരകര്‍ഷകര്‍ക്കും
താൽപര്യമുള്ള ക്ഷീരകർഷകർക്ക് പശുക്കളുടെ ഇൻഷുറൻസിനൊപ്പം പരമാവധി അഞ്ചുലക്ഷം രൂപയുടെ വരെ വ്യക്തിഗത അപകട, അപകട മരണ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ അപേക്ഷിക്കാനും പദ്ധതിയിൽ അവസരമുണ്ട്. 18 മുതൽ 70 വയസ്സ് വരെയുള്ള ക്ഷീരകർഷകർക്ക് ഇതിൽ ചേരാം.

ഇതിനൊപ്പം 20 രൂപ അധികമായി പ്രീമിയം അടച്ചാൽ ഒരുലക്ഷം രൂപയുടെ വ്യക്തിഗത ഇൻഷുറൻസ് നേടാം. നൂറുരൂപ പ്രീമിയം അടച്ചാൽ ഒരുവർഷത്തേക്ക് പരമാവധി അഞ്ചുലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ നേടാം. അപകടമരണത്തിനും പൂർണമോ ഭാഗികമോ ആയ അംഗവൈകല്യം സംഭവിച്ചാലും പോളിസി തുക ലഭ്യമാവും.
കര്‍ഷകരുടെ വ്യക്തിസുരക്ഷാ ഇൻഷുറൻസിന് സര്‍ക്കാറിന്റെ സബ്സിഡിയില്ല. കേന്ദ്ര സർക്കാറിന്റെകൂടി സഹകരണത്തോടെ നടപ്പാക്കുന്ന ഗോസമൃദ്ധി – നാഷനൽ ലൈവ്സ്റ്റോക്ക് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ അത്യുൽപാദനശേഷിയുള്ള 40, 565 ഉരുക്കളെ ഇന്‍ഷുര്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
- പോളിസി എടുക്കുന്ന സമയത്ത് മൃഗങ്ങള്‍ക്ക് പൂർണ ആരോഗ്യമുണ്ടായിരിക്കണം. ഉരുക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കാനും കൃത്യമായ ഇടവേളകളില്‍ ആന്തര ബാഹ്യപരാദങ്ങള്‍ക്കെതിരെ മരുന്നുകള്‍ നല്‍കാനും ശ്രദ്ധിക്കണം.
- കമ്മലില്ലെങ്കില്‍ പോളിസിയില്ല- ഏതെങ്കിലും കാരണവശാല്‍ പശുക്കളുടെ തിരിച്ചറിയല്‍ അടയാളമായ കാതിലെ കമ്മല്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഉടനെ വിവരം ഡോക്ടറെ അറിയിക്കണം. ഡോക്ടറുടെ സഹായത്തോടെ ഉരുവിന് പുതിയ ടാഗ് അടിച്ച് അതിന്റെ ഫോട്ടോ സഹിതം ഇന്‍ഷുറന്‍സ് കമ്പനിയില്‍ എഴുതി സമര്‍പ്പിക്കണം. ഇന്ഷുറസിനായുള്ള അപേക്ഷയോടൊപ്പം കാതിലെ കമ്മലും ഹാജരാക്കണം.
- വളര്‍ത്തുമൃഗങ്ങളുടെ അസുഖങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് കൃത്യമായ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം. അംഗീകൃത ഡോക്ടറുടെ ചികിത്സാരേഖയും സാക്ഷ്യപത്രവും ക്ലെയിം തീര്‍പ്പാക്കാന്‍ നിര്‍ബന്ധമാണ്.
- പ്രകൃതിദുരന്തങ്ങള്‍, അത്യാഹിതങ്ങള്‍ തുടങ്ങി ശസ്ത്രക്രിയക്കിടെ അപകടം സംഭവിച്ചാല്‍ വരെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടും. പശുവിനെ മനപ്പൂർവം പരിക്കേൽപിക്കുക, കശാപ്പു ചെയ്യുക, കളവുപോവുക, കാതിലെ കമ്മലില്‍ കൃത്രിമം നടത്തല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.
- ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ച് ചുരുങ്ങിയത് 30 ദിവസത്തിനുശേഷം മാത്രം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്കു മാത്രമേ പരിരക്ഷ ലഭിക്കൂ. പശുക്കളുടെ വന്ധ്യതയുമായി ബന്ധപ്പെട്ട കേസുകളിൽ കാത്തിരിപ്പ് കാലയളവ് പോളിസി ആരംഭിച്ച് അറുപത് ദിവസമാണ്.